സോഷ്യൽ മീഡിയയിൽ വൈറലായ കുറിപ്പ്; സ്ട്രെച്ചറിൽ നടന്ന ഒരു വിവാഹം …ഉത്തർപ്രദേശിൽ നിന്ന് ഹൃദയസ്പർശിയായ ഒരു വാർത്തയുണ്ട്. വിവാഹത്തിന് 8 മണിക്കൂർ മുമ്പ് അപകടത്തിന് ഇരയായി ശരീരത്തിന് നിശ്ചലാവസ്ഥ സംഭവിച്ച പ്രതിശ്രുതവധുവിനെ സ്വീകരിച്ച് സമൂഹത്തിന് മുന്നിൽ ഒരു പുതിയ മാതൃക സ്വീകരിച്ചു യുവാവ്.. ഉത്തർപ്രദേശിലെ പ്രതാപ്ഗഡിൽ നിന്നുള്ള ആരതി മൗര്യ, അടുത്തുള്ള ഗ്രാമത്തിൽ നിന്നുള്ള അവധേഷുമായി വിവാഹം ഉറപ്പിച്ചു.
ഡിസംബർ എട്ടിന് നടക്കേണ്ടതായിരുന്നു വിവാഹം. രണ്ട് വീടുകളിലും ഒരുക്കങ്ങൾ പൂർത്തി ആയി. ഉച്ചതിരിഞ്ഞ് ഒരു മണിയോടെ ഒരു കൊച്ചുകുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ ആരതി വീടിന്റെ ടെറസിൽ നിന്നും കാൽ വഴുതി താഴെ വീണു. ആരതിയുടെ നട്ടെല്ല് പൂർണ്ണമായും ഒടിയുകയും അരയ്ക്കും, കാലുകൾക്കും ഉൾപ്പെടെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങൾക്കും പരിക്കേറ്റു.പ്രയാഗ്രാജിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാരുടെ പരിശോധനയിൽ ആരതിയുടെ ശരീരത്തിന്റെ ചലനം നഷ്ടപെട്ടെന്നും കുറെ മാസത്തേക്ക് ഈ സ്ഥിതി തുടരുമെന്നും അറിയിച്ചപ്പോൾ വീട്ടുകാർ ആകെ തളർന്നു പോയി.
അവളുടെ വീട്ടുകാരും മറ്റുള്ളവരും കരുതി അവധേഷും കുടുംബവും ഈ ദാമ്പത്യബന്ധം അവസാനിപ്പിക്കും എന്ന്. കാരണം ചികിത്സ ഉണ്ടായിരുന്നിട്ടും അവൾ പൂർണമായി സുഖം പ്രാപിക്കുമെന്ന പ്രതീക്ഷയില്ലായിരുന്നു. ആരതിയുടെ വീട്ടുകാർ ആരതിയുടെ അനുജത്തിയെ വിവാഹം കഴിക്കാൻ അവധേഷിനെയും കുടുംബത്തെയും അറിയിച്ചു. എന്നാൽ ഈ അവസ്ഥയിലും ആരതിയെ ഭാര്യയായി സ്വീകരിക്കുമെന്നും മാത്രമല്ല, വിവാഹം അതേ ദിവസം തന്നെ നടക്കുമെന്നും അവധേഷ് പറഞ്ഞു. വിവാഹം സമയത്തു തന്നെ നടത്താൻ ആശുപത്രി കിടക്കയിൽ പോകേണ്ടിവന്നാലും ഓക്സിജൻ സംവിധാനത്തിന്റെ സഹായത്തോടെ ആണ് ചികിത്സ നടക്കുന്നതെങ്കിലും വിവാഹം നീട്ടിവെക്കില്ലെന്നും അവധേഷ് പറഞ്ഞു.
അവധേഷിന്റെ നിർബന്ധപ്രകാരം ആരതിയെ ആംബുലൻസിൽ നിന്ന് രണ്ടുമണിക്കൂറുത്തേക്ക് ഡോക്ടർമാരുടെ സംഘത്തിന്റെ അനുമതിയോടെ വീട്ടിലേക്ക് കൊണ്ടുവന്നു. ആരതിയെ ഒരു സ്ട്രെച്ചറിൽ കിടത്തി വിവാഹ ചടങ്ങുകൾ നടത്തി.
ഓക്സിജന്റെയും ഡ്രിപ്പിന്റെയും സാന്നിധ്യം ഉണ്ടായിട്ടും അവിധേഷ് ആരതിക്ക് മിന്നുകെട്ടി. സാധാരണ വധൂ വരൻമാരെ പ്പോലെ ഭർത്താവിന്റെ വീട്ടിൽ പോകുന്നതിനുപകരം അവളെ വീണ്ടും ആശുപത്രിയിൽ എത്തിച്ചു എന്ന വ്യത്യാസം മാത്രം. അടുത്ത ദിവസം നടക്കാനിരിക്കുന്ന ഓപ്പറേഷൻ ഫോമിൽ അവധേഷ് തന്നെ ഭർത്താവായി ഒപ്പിട്ട് സമൂഹത്തിന് മാതൃക ആയി.. രണ്ടുപേർക്കും എല്ലാവിധ അഭിനന്ദനങ്ങളും.. ഒപ്പം ഹൃദയം നിറഞ്ഞ ആശംസകളും പ്രാർഥനകളും …
