കോവിഡ് മുന്നണിപ്പോരാളിയായി പ്രവര്‍ത്തിച്ചു വരികയായിരുന്ന മൂവാറ്റുപുഴ മാറാടി സ്വദേശിയായ എല്‍സ്റ്റന്റെ മ രണം ചങ്കുപിടയുന്ന വേദനയോടെയാണ് സോഷ്യല്‍ മീഡിയയില്‍ വന്നത്. മുന്‍ എംപിയും അഡ്വക്കറ്റുമായ ജോയ്‌സ് ജോര്‍ജാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.എന്നാൽ അതിനേക്കാൾ വേദനയോടെയാണ് എൽസ്റ്റന്റെ വിവാഹ ചിത്രങ്ങൾ കാണുന്നത് .വെറും 41 ദിവസങ്ങളൽ മാത്രമേ അതിന് ആയുസുള്ളയിരുന്നു.ആ 27കാരനും അവന്റെ ഭാര്യ ലിന്റയും ഓരോ നെഞ്ചകങ്ങളിലും പിടച്ചിലായി. ആയിരം ആശ്വാസ വാക്കുകള്‍ കൊണ്ട് തുലാഭാരം നടത്തിയാലും പകരമാകാത്ത ആ വേദനയുടെ ഭാരം. എൽസ്റ്റനെകുറിച്ചും ജീവിതത്തെക്കുറിച്ചും ആഴം ലിന്റ വനിത ഓണ്‍ലൈനിനോട് പങ്കുവയ്ച്ചത് .
41 ദിവസങ്ങള്‍… എന്റെ ഇച്ചു നല്‍കിയ സുന്ദര നിമിഷങ്ങള്‍… ഞങ്ങളുടെ പ്രണയം… ഇത്രയും മതി. ഈ ജീവിതം എനിക്കു ജീവിച്ചു തീര്‍ക്കാന്‍. ഇച്ചു ഇല്ല എന്ന സത്യം ഞാനെന്റെ മനസിനെ പറഞ്ഞു പഠിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ കണ്ണടച്ചു കേള്‍ക്കുമ്പോള്‍ എനിക്കാ വിളി കേള്‍ക്കാം. ലിച്ചൂ… എന്നുള്ള നീട്ടിവിളി. എങ്ങും പോയിട്ടുണ്ടാകില്ല. ഇച്ചു ഇവിടെ എവിടെയോ മറഞ്ഞിരിപ്പുണ്ട്.നെല്ലിമറ്റം എംബിക്സ് ക്യാമ്പസ്. അവിടെ എഞ്ചിനീയറിംഗിന് ചേരുമ്പോഴാണ് ഇച്ചുവെന്ന് ഞാന്‍ വിളിക്കുന്ന എല്‍സ്റ്റനെ ദൈവം എനിക്കു മുന്നിലേക്ക് എത്തിക്കുന്നത്. ഞാന്‍ കംപ്യൂട്ടര്‍ സയന്‍സ്, എല്‍സ്റ്റന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്. ഞങ്ങള്‍ ഒരേ പ്രായക്കാരാണ്. അവിടുന്ന് തുടങ്ങിയ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയത് അതിവേഗം. സൗഹൃദം പുറമേയുള്ളപ്പോഴും ഉള്ളിന്റെ ഉള്ളിലെ പ്രണയം ഞങ്ങള്‍ പറയൊതെ പറയുകയായിരുന്നു. എന്നോട് വന്ന് ആദ്യമായി വന്ന് ഇഷ്ടമെന്ന് പറഞ്ഞ നാള്‍ ഇന്നും ഓര്‍മ്മയുണ്ട്. അന്ന് വീട്ടുകാരുടെ ആശീര്‍വാദത്തോടെ നമ്മള്‍ ഒരുമിക്കും എന്നാണ് ഞാന്‍ പറഞ്ഞത്.
പഠനം കഴിഞ്ഞ് തിരുവനന്തപുരം ടെക്നോപാർക്കില്‍ ഞാന്‍ ജോലിക്കു കയറി. ഇച്ചു കൊച്ചിന്‍ ഷിപ്പ്യാഡില്‍ ക്വാളിറ്റി ഇന്‍സ്‌പെക്ടര്‍ ആയി വർക് ചെയ്യുകയായിരുന്നു. പക്ഷേ ഇച്ചുവിന്റെ മനസു നിറയെ സിനിമയായിരുന്നു. സംവിധായകനാകണം എന്ന ആഗ്രഹം ചങ്കില്‍ കൊണ്ടു നടന്നു. അടുത്ത മാസം ഡയറക്ഷന്‍ കോഴ്സിന് ചേരാന്‍ അഡ്മിഷനൊക്കെ എടുത്തിരിക്കുകയായിരുന്നു. വിവാഹത്തിന് ഒരു കൊല്ലം മുമ്പാണ് ഞങ്ങള്‍ ഇഷ്ടക്കാര്യം വീട്ടില്‍ അറിയിച്ചത്. ആദ്യം ഫോണിലൂടെ, പിന്നാലെ എല്‍സ്റ്റന്റെ വീട്ടുകാര്‍ ആലോചനയുമായി കോതമംഗലം ഊന്നുകല്ലില്ലെ വീട്ടിലെത്തി ആലോചിച്ചു. വീട്ടുകാരുടെ സമ്മതം കിട്ടിയതോടെ ഞങ്ങള്‍ കാത്തിരുന്ന സുന്ദര നിമിഷത്തിലേക്കെത്തുകയായിരുന്നു. കഴിഞ്ഞ നവംബറിലാണ് വിവാഹം നടത്താന്‍ ആദ്യം നിശ്ചയിച്ചത്. പക്ഷേ കോവിഡ് കാരണം പിന്നെയും നീണ്ടു പോയി. ഒടുവില്‍ കാത്തിരുന്ന് കാത്തിരുന്ന് ഇക്കഴിഞ്ഞ ഏപ്രിലില്‍ 22ന് എല്‍സ്റ്റന്‍ എന്റെ കഴുത്തില്‍ മിന്നു ചാര്‍ത്തി. മാറാടിയില്‍ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിലുള്ള കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇച്ചുവുമുണ്ടായിരുന്നു. കല്യാണം കഴിഞ്ഞ് രണ്ടാം ആഴ്ച തന്നെ ഇച്ചു അതിന് മുന്നിട്ടിറങ്ങി. കണ്‍ട്രോള്‍ റൂം തുറന്ന് കോവിഡ് രോഗികള്‍ക്ക് മരുന്നുള്‍പ്പെടെയുള്ള സഹായങ്ങള്‍ എത്തിച്ചു നല്‍കിയിരുന്നു.
നാട്ടില്‍ കോവിഡ് ബാധിച്ചു മ രിച്ചവരുടെ മൃതദേഹം ദഹിപ്പിക്കാന്‍ ആരും മുന്നോട്ടു വരുന്നില്ലെന്നും അതിനായി പോകുകയാണെന്നും ഒരു തവണ എന്നോട് പറഞ്ഞു. കേട്ടപ്പോള്‍ ആദ്യം പേടി തോന്നി. എത്രമാത്രം സുരക്ഷയുണ്ടാകുമെന്ന് ആശങ്കപ്പെട്ടു. അപ്പോള്‍ എന്നോട് പറഞ്ഞത്. ‘ബന്ധുക്കള്‍ക്ക് ദഹിപ്പിക്കാന്‍ ആകെ കിട്ടുന്നത് ഇത്തിരിച്ചാരവും കുറച്ച് അസ്ഥിക്കഷണങ്ങളും മാത്രമാണ്. ഒരുനോക്ക് കാണാന്‍ പോലും വിട്ടു കൊടുക്കാറില്ല. അവര്‍ക്കായി നമ്മള്‍ ഇതെങ്കിലും ചെയ്യണ്ടേ എന്നാണ്. അതു കേട്ടപ്പോള്‍ ഞാനും സമ്മതിച്ചു. കോവിഡ് ബാധിച്ചു മ രിക്കുന്നവരുടെ മൃതദേഹം മോര്‍ച്ചറിയില്‍ നിന്നേറ്റു വാങ്ങാനും ദഹിപ്പിക്കാനൊക്കെ ഇച്ചു സജീവമായി നിന്നു. പിപിഇ കിറ്റൊക്കെ ഇട്ട് ശ്രദ്ധയോടെ തന്നെയായിരുന്നു പ്രവര്‍ത്തനം. പക്ഷേ എന്തു ചെയ്യാം… ആയുസെടുത്ത തമ്പുരാന്‍ ആ നന്മയൊന്നും കണ്ടില്ല. എന്റെ ഇച്ചുവിനെ കൊണ്ടു പോയി.
പക്ഷേ ബുധനാഴ്ച ഉച്ചയോടെഎന്റെ ജീവിതം കീഴ്‌മേല്‍ മറിഞ്ഞ വിലപ്പെട്ട മണിക്കൂറുകള്‍ തുടങ്ങി. ഉച്ചയ്ക്ക് ഇത്തിരി കഞ്ഞ് കുടിച്ചു. ഉറങ്ങിയെഴുന്നേറ്റു. ഞാന്‍ വീടിന്റെ മുകളിലത്തെ മുറിയില്‍ വര്‍ക് ഫ്രം ഹോമിന്റെ തിരക്കിലായിരുന്നു. ഇച്ചു അരികില്‍ കട്ടിലില്‍ കിടപ്പുണ്ട്. . വളരെ നോര്‍മ്മലായി എന്നോട് സംസാരിക്കുന്നുണ്ടായിരുന്നു. പുള്ളിക്കാരന്‍ ക്ഷീണം വിട്ടൊഴിഞ്ഞു എന്ന് തോന്നിച്ച നിമിഷങ്ങള്‍… വൈകുന്നേരം 6 മണിയായിക്കാണും. ഞാന്‍ ഒരു ഓഫീസ് കോള്‍ വന്ന് മുറിയില്‍ നിന്ന് തെല്ലൊന്ന് മാറി. പൊടുന്നനെ എന്തോ മറിഞ്ഞു വീഴുന്ന ശബ്ദം. ഓടിയെത്തുമ്പോള്‍ ഇച്ചു കട്ടിലില്‍ നിന്നും തലകുത്തി വീണ് കിടപ്പാണ്. വീണിട്ടും മെല്ലെ എഴുന്നേറ്റ് കട്ടിലില്‍ ഇരിക്കാന്‍ ശ്രമം നടത്തി. ഹെഡ് റെസ്റ്റിലേക്ക് പുള്ളിതന്നെ സ്വയം എഴുന്നേറ്റ് നീങ്ങിയിരുന്നു. പക്ഷേ രണ്ടാമത് കാര്യങ്ങള്‍ കൈവിട്ടു പോയി.
ആദ്യം കേട്ടത് ഹൃദയസ്തംഭനമെന്നാണ്. ശ്വാസകോശത്തിലെ നീര്‍ക്കെട്ടാണ് മ രണകാരണമെന്ന് പ്രാഥമിക റിപ്പോർട്ടിലുണ്ട്. റിപ്പോര്‍ട്ട് കയ്യില്‍ കിട്ടാനിരിക്കുന്നതേയുള്ളു. എന്തായാലും അതെനിക്ക് ഉള്‍ക്കൊള്ളാനാകുന്നില്ല. നെഞ്ചില്‍ കഫമില്ലായിരുന്നു, ഒരു ചെറു ചുമ പോലും ഉണ്ടായിരുന്നില്ല. പനികാരണം കുളിച്ചിട്ട് കൂടി ഉണ്ടായിരുന്നില്ല. ചൂടുവെള്ളം മാത്രമാണ് കുടിച്ചിരുന്നത്. എന്നിട്ടും എന്തു സംഭവിച്ചു. 90 ദിവസത്തിനപ്പുറം കെമിക്കല്‍ റിപ്പോര്‍ട്ട് വരാനുണ്ട്, അതിലിനി എന്താണാവോ?. ആ മനുഷ്യനെ കുറിച്ചുള്ള അഭിമാനമാണ് മനസു നിറയെ.ഒന്നുമില്ലെങ്കിലും പലരും എത്തിനോക്കാന്‍ പോലും മടിക്കുന്ന എത്രയോ പേരുടെ അവസാന യാത്രയ്ക്ക് ഒപ്പമുണ്ടായിരുന്നു. ഇച്ചുവിനൊപ്പം ഞാന്‍ ജീവിച്ച 41 ദിവസങ്ങള്‍ ആ ഓര്‍മ്മകള്‍ മാത്രം മതി. അതിന് ഒരായുഷ്‌ക്കാലത്തിന്റെ ദൈര്‍ഘ്യമുണ്ട്. അത് മാത്രം മതിയെനിക്ക്…- ലിന്റ പറഞ്ഞു നിര്‍ത്തി.