നിരവധിതവണ ട്യൂമറിനെ തോല്‍പ്പിച്ച ശരണ്യ ശശി ജീവിതത്തെ പഴിച്ച് കഴിയുന്നവര്‍ക്ക് ഉത്തമമാതൃകയാണ്. സിനിമ – സീരിയലുകളിലെ അഭിനയത്തിലൂടെ ജീവിതത്തിൽ ഉയര്‍ന്നു വന്ന ഈ കണ്ണൂരുകാരിക്ക് ബ്രെയിന്‍ ട്യൂമര്‍ വരുന്നത് 2012 ലാണ്. പിന്നീട് നിരവധിതവണയാണ് ശരണ്യക്ക് ട്യൂമറിനുള്ള മേജർ സർജറിക്ക് വിധേയയാകേണ്ടി വന്നത്. രോഗത്തെ പല തവണ കീഴ്പ്പെടുത്തിയ ഈ പെണ്‍കുട്ടി തന്റെ ആത്മവിശ്വാസവും ചിരിക്കുന്ന ഹൃദയവും കൊണ്ടാണ് ഇതുവരെയും ജീവിതത്തിൽ പിടിച്ചുനിന്നത്.
കരിയറിൽ തിളങ്ങിനിൽക്കവെയാണ് ട്യൂമർ ശരണ്യയെ തോൽപ്പിച്ചത്. പല പ്രതിസന്ധികളിൽക്കൂടിയും ജീവിതത്തിൽ കടന്നുപോയ ശരണ്യയെ വീണ്ടും ട്യൂമർ ബാധിച്ചു എന്ന വാർത്ത കഴിഞ്ഞദിവസമാണ് പുറത്തുവരുന്നത്. ഈ വാർത്തയ്ക്കും പിന്നാലെയാണ് ശരണ്യയുമായി ബന്ധപ്പെട്ട മറ്റൊരു വർത്തകൂടി സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
നാടൻ വേഷങ്ങളിൽ ശാലീനസുന്ദരിയായിട്ടാണ് ശരണ്യ പലപ്പോഴും സീരിയലുകളിൽ തിളങ്ങിയിട്ടുള്ളത്. ഒരുകാലത്ത് മിനിസ്ക്രീൻ പ്രേക്ഷകർക്ക് മുൻപിൽ വില്ലത്തിയായും ശരണ്യ നിറഞ്ഞുനിന്നിട്ടുണ്ട്. കൈനിറയെ അവസരങ്ങളുമായി 2012ൽ ഫീൽഡിൽ നിൽക്കുമ്പോഴാണ് തലവേദനയുടെ രൂപത്തിൽ ശരണ്യയെ തേടി ബ്രയിൻ ട്യൂമർ എത്തുന്നത്.
ശരണ്യ അർബുദവുമായി മല്ലിടുന്ന അവസരത്തിലാണ് ഫേസ്‌ബുക്ക് ഫ്രണ്ട് ആയ ബിനുവിന്റെ ആലോചന ശരണ്യക്ക് എത്തുന്നത്. പ്രശസ്തമായ പ്രൊഡക്ഷൻ കമ്പനി യൂടിവിയുടെ ഉദ്യോഗസ്ഥനായിരുന്ന ബിനു അസുഖകാര്യം അറിയാതെ ശരണ്യയോട് എന്താണ് ഇപ്പോൾ അഭിനയിക്കാത്തത് എന്ന് ചോദിക്കുകയും ചെയ്യുന്നു. ശരണ്യ അസുഖകാര്യം തുറന്നുപറഞ്ഞതോടെ വന്നു കണ്ടോട്ടെയെന്ന് ബിനു ചോദിക്കുന്നു . തുടർന്ന് മുടിയൊന്നുമില്ലാതെ വല്ലാത്തരൂപത്തിലുള്ള ശരണ്യയെ ബിനു വന്നു കാണുകയും ശരണ്യയെ ഇഷ്ടമാണെന്നും വിവാഹം കഴിക്കണമെന്നും ബിനു ശരണ്യയുടെ വീട്ടുകാരോടും ആവശ്യപ്പെടുകയും ചെയ്യുന്നു.
2014 ൽ ഒക്ടോബർ 26 നാണ് ബിനുവിന്റെയും ശരണ്യയുടെയും വിവാഹം വീട്ടുകാർ നടത്തികൊടുക്കുന്നത്. സിനിമാ സീരിയല്‍ മേഖലയിലെ ആധികം ആരെയും അറിയിക്കാതെ നടത്തിയ വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുംമാത്രമായിരുന്നു പങ്കെടുത്തതും. എന്നാൽ വിവാഹം കഴിഞ്ഞും ട്യൂമർ എത്തിയതോടെ ബിനു ശരണ്യയിൽ നിന്നും അകലുകയായിരുന്നുവെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ശരണ്യയെ പിന്നീടും അർബുദം തളർത്തികളഞ്ഞ വാർത്തവരുന്നതിനിടയിൽ ആണ് ശരണ്യയും ബിനുവും വേര്പിരിഞ്ഞതായുള്ള വാർത്തകളും എത്തിയത്. പിന്നീട് ജീവിതപോരാട്ടത്തിൽ ശരണ്യ തനിച്ചാവുകയും ചെയ്തു. അസുഖക്കിടക്കയിലും എന്റേട്ടനാണ് എന്റെ ബലമെന്ന് പറഞ്ഞ ശരണ്യയ്ക്ക് ബിനുവിന്റെ അകലം പാലിക്കൽ താങ്ങാവുന്നതിലും അധികം വേദന നൽകി എന്നും റിപ്പോർട്ടുകൾ വന്നിരുന്നു.