ദക്ഷിണേന്ത്യയിലെ ഒരു ചലച്ചിത്രനടിയാണ് ഷക്കീല. 1990 കളിൽ മലയാളം തമിഴ് ചിത്രങ്ങളിലൂടെയായിരുന്നു രംഗപ്രവേശം. മാദകവേഷങ്ങളാണ് കൂടുതലും ചെയ്തിട്ടുള്ളത്. 1977-ൽ മദ്രാസിലാണ് ജനനം. സിൽക് സ്മിത പ്രധാനവേഷം അവതരിപ്പിച്ച പ്ലേഗേൾസ് എന്ന തമിഴ് സിനിമയിൽ വേഷം ചെയ്തുകൊണ്ട് പതിനെട്ടാം വയസ്സിലാണ് ഷക്കീല സിനിമാ ജീവിതം തുടങ്ങുന്നത്.എന്നാൽ ഇന്ന് ഷകീലയ്ക്ക് പിറന്നാൾ ദിനമാണ്. ഈ ദിനത്തിൽ ഷകീലയെ കുറിച്ച് വന്ന ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. അഡള്‍ട്ട് സിനിമയിലെ നായിക എന്നത് തന്റെ ജോലിയാണെന്ന് കൃത്യമായി സംവദിക്കാന്‍ അറിയാവുന്ന, അപമാനിക്കപ്പെടാന്‍ മാത്രം അതില്‍ യാതൊരു കുറവുമില്ലെന്ന് അറിയാവുന്ന, അങ്ങനെ പൊതുവേദിയില്‍ പറയുവാന്‍ കഴിയുന്ന ധീരയായ ഒരു സ്ത്രീക്ക്, ഭര്‍ത്താവും കുഞ്ഞുങ്ങളും ബന്ധുക്കളുമല്ല, താന്‍ സംരക്ഷിക്കുന്ന ആയിരത്തിയഞ്ഞൂറിലേറെ ട്രാന്‍സ് ജന്‍ഡര്‍ കുട്ടികളാണ് തന്റെ സമ്പാദ്യമെന്ന് സത്യസന്ധമായി പറയുന്ന, സഹാനുഭൂതിയും മനുഷ്യത്വവും ഇനിയും മരിച്ചിട്ടില്ലാത്ത ഒരു സ്ത്രീക്ക്.
ചെറുപ്പത്തില്‍ താന്‍ നേരിട്ട ലൈംഗിക ചൂഷണങ്ങള്‍ ഒരു മറയും കൂടാതെ വെളിപ്പെടുത്താന്‍ മടിക്കാത്ത, ഈ ലോകത്ത് വളരുന്ന ഓരോ പെണ്‍ബാല്യങ്ങളും കൗമാരങ്ങളും കേട്ടിരിക്കേണ്ട ഇരുണ്ട കഥകള്‍ സ്വന്തമായുള്ള ഒരു സ്ത്രീക്ക്,പ്രണയവും മദ്യപാനവും കുടുംബവും അടക്കം എന്തും ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് എന്ന് അടയാളപ്പെടുത്തുന്ന, അഭിമാനപൂര്‍വ്വം അത് ലോകത്തോട് ഉറക്കെ വിളിച്ചുപറയുന്ന ഒരു സ്ത്രീക്ക്, പട്ടിണിയും പരിവട്ടവും ശീലമായ അംഗസംഖ്യ കൂടിയ തന്റെ കുടുംബത്തിനെ രക്ഷിക്കാനായി അഭിനയത്തിലേക്ക് വന്നു, പിന്നീട് പല നിര്‍മ്മാതാക്കളെയും കടക്കെണിയില്‍ നിന്നും ആത്മഹത്യയില്‍ നിന്നുമൊക്കെ രക്ഷിച്ച സ്ത്രീക്ക്,
പ്രായഭേദമന്യേ മലയാളികളുടെ വികാരങ്ങള്‍ക്ക് ചിറക് മുളപ്പിച്ച ഒരു കലഘട്ടത്തിന്റെ ട്രെന്‍ഡ് ഐക്കണ്‍ ആയിരുന്ന സ്ത്രീക്ക്,ഏതാണ്ട് 1500 ട്രാന്‍സ്ജന്‍ഡര്‍ കുട്ടികള്‍ എന്നെ മമ്മി എന്നാണ് വിളിക്കുന്നത്,എനിക്ക് ഭര്‍ത്താവ് ഇല്ല കുട്ടികള്‍ ഇല്ല, ആരും ഇല്ല, ഒറ്റക്കാണ് താമസം, പക്ഷെ ഞാന്‍ മരിച്ചാല്‍ അവിടെ കുറഞ്ഞറത് 1500 ഓളം ട്രാന്‍സ്ജന്‍ഡര്‍ കുട്ടികള്‍ ഉണ്ടാകും എനിക്ക് അത് മതി എന്ന് അഭിമാനത്തോടെ പറഞ്ഞ സ്ത്രീക്ക്, കൗമാരത്തില്‍ അവരെയൊരു വില്‍പനച്ചരക്കായി മാത്രം കണ്ടിരുന്ന ഞാനടക്കമുള്ള ഒരുപാട് ആണുങ്ങളെക്കൊണ്ട് തന്നെ അതൊക്കെ തിരുത്തിപ്പറയിച്ച, ശക്തയായ മനുഷ്യ സ്‌നേഹിയായ ഒരു സ്ത്രീക്ക്, ഷക്കീല ബീഗത്തിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍.
രണ്ടായിരമാണ്ടിന്‍റെ ആരംഭം മുതൽ മലയാളികള്‍ പ്രത്യേകിച്ച് പുരുഷന്മാര്‍ ഏറ്റെടുത്ത നടിയായിരുന്നു ഷക്കീല. പക്ഷേ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം തീയേറ്ററുകളിൽ നിന്ന് വിസ്മൃതിയിലായി പോയ നടി. പിന്നീട് സിഡി, വിസിഡി, ഡിവിഡി, പെൻഡ്രൈവ് ഇവയിലൂടെയും ഓൺലൈൻ ലോകത്തുനിന്നുമായിരുന്നു ആ നടിയെ പലരും അറിഞ്ഞത്. ബി ഗ്രേഡ് സിനിമകളിൽ നിന്നവർ മാറി നിൽക്കാൻ തുടങ്ങിയതോടെ അവസരങ്ങളും കുറഞ്ഞു. മലയാളത്തിലില്ലെങ്കിലും തെലുങ്കിലും തമിഴിലും കന്നഡയിലുമൊക്കെ ചെറിയ ചെറിയ വേഷങ്ങളിൽ അവര്‍ വന്നുപോയി. പക്ഷേ മലയാളം സിനിമകളിൽ അവര്‍ അപ്പോഴും അദൃശ്യസാന്നിദ്ധ്യമായി വരുകയുമുണ്ടായി. അത് അവരുടെ ആ പേരിലൂടെയായിരുന്നു.
അടുത്തിടെ ഒരു സ്വകാര്യ ടി.വി ചാനൽ പരിപാടിയിൽ ഷക്കീല അതിഥിയായി എത്തിയിരുന്നു. അന്ന് അവരെ തേജോവധം ചെയ്യുന്ന രീതിയിൽ ചില സംഭാഷണങ്ങള്‍ ആ പരിപാടിയിൽ തന്നെ ഉയരുകയുമുണ്ടായി. പക്ഷേ ആ പരിപാടിക്ക് ശേഷം ഷക്കീല എന്ന നടിയുടെ ഇമേജ് പഴയതുപോലെയായിരുന്നില്ല. വ്യക്തമായ ധാരണയോടെ അവര്‍ പറഞ്ഞ വാക്കുകളെല്ലാം വ്യക്തി എന്ന നിലയിൽ അവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ എത്രമാത്രമെന്ന് ഓരോരുത്തര്‍ക്കും മനസ്സിലാക്കാൻ പോന്നതായിരുന്നു. രണ്ടായിരമാണ്ടിന്‍റെ തുടക്കത്തിൽ കൗമാര മനസ്സുകള്‍ ആഘോഷമാക്കിയ ബി ഗ്രേഡ് ചിത്രങ്ങളിലെ നായികയായി ശ്രദ്ധ നേടിയ താരമാണ് ഷക്കീല. 1994ൽ തമിഴിൽ പ്ലേ ഗേള്‍സ് എന്ന സിനിമയിലൂടെയായിരുന്നു തടക്കം. നാല് വര്‍ഷം കഴിഞ്ഞ് അവര്‍ മലയാളത്തിലെത്തി. കുളിര്‍ക്കാറ്റായിരുന്നു ആദ്യ ചിത്രം. ശേഷം തങ്കത്തോണിയും കാതരയുമൊക്കെ ചെയ്തെങ്കിലും ഷക്കീല എന്ന പേര് രോമാഞ്ചമായി മാറിയത് രണ്ടായിരത്തിൽ പുറത്തിറങ്ങിയ കിന്നാരത്തുമ്പികളിലൂടെയും ഡ്രൈവിങ് സ്കൂളിലൂടേയുമായിരുന്നു. ശേഷം 2003 വരെ ഓരോ വര്‍ഷവും ഇരുപതിലേറെ ബിഗ്രേഡ് സിനിമകളുടെ ഭാഗമായി ഷക്കീല. തമിഴിലും മലയാളത്തിലുമായിരുന്നു കൂടുതൽ. അതിനുശേഷമാണ് അവര്‍ മുഖ്യധാര സിനിമകളുടെ ഭാഗമായി അഭിനയിച്ചു തുടങ്ങിയത്.